Home Churches About
 

2 തിമൊഥെയൊസ്

2 Timothy

1:1 ക്രിസ്തുയേശുവിലുള്ള ജീവന്‍റെ വാഗ്ദത്ത പ്രകാരം ദൈവേഷ്ടത്താല്‍ ക്രിസ്തുയേശുവിന്‍റെ അപ്പൊസ്തലനായ പൌലൊസ് പ്രിയ മകനായ തിമൊഥെയൊസിന്നു എഴുതുന്നതു: 2 പിതാവായ ദൈവത്തിങ്കല്‍നിന്നും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിങ്കല്‍ നിന്നും നിനക്കു കൃപയും കനിവും സമാധാനവും ഉണ്ടാകട്ടെ. 3 എന്‍റെ പ്രാര്‍ത്ഥനയില്‍ രാവും പകലും ഇടവിടാതെ നിന്നെ സ്മരിച്ചു നിന്‍റെ കണ്ണുനീര്‍ ഓ‍ര്‍ത്തും നിന്നെ കണ്ടു സന്തോഷപൂര്‍ണ്ണനാകുവാന്‍ വാഞ്ഛിച്ചുംകൊണ്ടു 4 ഞാന്‍ പൂര്‍വ്വന്മാരുടെ ദൃഷ്ടാന്തം അനുസരിച്ചു നിര്‍മ്മലമനസ്സാക്ഷിയോടെ ആരാധിക്കുന്ന ദൈവത്തിന്നു നിന്‍റെ നിര്‍വ്യാജവിശ്വാസത്തിന്‍റെ ഓ‍ര്‍മ്മനിമിത്തം സ്തോത്രം ചെയ്യുന്നു. 5 ആ വിശ്വാസം ആദ്യം നിന്‍റെ വലിയമ്മ ലോവീസിലും അമ്മ യൂനീക്കയിലും ഉണ്ടായിരുന്നു; നിന്നിലും ഉണ്ടെന്നു ഞാന്‍ ഉറെച്ചിരിക്കുന്നു. 6 അതുകൊണ്ടു എന്‍റെ കൈവെപ്പിനാല്‍ നിന്നിലുള്ള ദൈവത്തിന്‍റെ കൃപാവരം ജ്വലിപ്പിക്കേണം എന്നു നിന്നെ ഓ‍ര്‍മ്മപ്പെടുത്തുന്നു. 7 ഭീരുത്വത്തിന്‍റെ ആത്മാവിനെ അല്ല, ശക്തിയുടെയും സ്നേഹത്തിന്‍റെയും സുബോധത്തിന്‍റെയും ആത്മാവിനെയത്രേ ദൈവം നമുക്കു തന്നതു. 8 അതുകൊണ്ടു നമ്മുടെ കര്‍ത്താവിന്‍റെ സാക്ഷ്യത്തെയും അവന്‍റെ ബദ്ധനായ എന്നെയും കുറിച്ചു ലജ്ജിക്കാതെ സുവിശേഷത്തിന്നായി ദൈവശക്തിക്കു ഒത്തവണ്ണം നീയും എന്നോടുകൂടെ കഷ്ടം സഹിക്ക. 9 അവന്‍ നമ്മെ രക്ഷിക്കയും വിശുദ്ധവിളികൊണ്ടു വിളിക്കയും ചെയ്തതു നമ്മുടെ പ്രവൃത്തികള്‍ നിമിത്തമല്ല, സകലകാലത്തിന്നും മുമ്പെ ക്രിസ്തുയേശുവില്‍ നമുക്കു നല്കിയിരിക്കുന്നതും ഇപ്പോള്‍ മരണം നീക്കുകയും 10 സുവിശേഷം കൊണ്ടു ജീവനും അക്ഷയതയും വെളിപ്പെടുത്തുകയും ചെയ്ത നമ്മുടെ രക്ഷിതാവായ ക്രിസ്തുയേശുവിന്‍റെ പ്രത്യക്ഷതയാല്‍ വെളിപ്പെട്ടിരിക്കുന്നതുമായ തന്‍റെ സ്വന്ത നിര്‍ണ്ണയത്തിന്നും കൃപെക്കും ഒത്തവണ്ണമത്രേ. 11 ആ സുവിശേഷത്തിന്നു ഞാന്‍ പ്രസംഗിയും അപ്പൊസ്തലനും ഉപദേഷ്ടാവുമായി നിയമിക്കപ്പെട്ടിരിക്കുന്നു. 12 അതു നിമിത്തം തന്നേ ഞാന്‍ ഇതൊക്കെയും സഹിക്കുന്നു; എങ്കിലും ലജ്ജിക്കുന്നില്ല; ഞാന്‍ ആരെ വിശ്വസിച്ചിരിക്കുന്നു എന്നറിയുന്നു; അവന്‍ എന്‍റെ ഉപനിധി ആ ദിവസംവരെ സൂക്ഷിപ്പാന്‍ ശക്തന്‍ എന്നു ഉറച്ചുമിരിക്കുന്നു. 13 എന്നോടു കേട്ട പത്ഥ്യവചനം നീ ക്രിസ്തുയേശുവിലുള്ള വിശ്വാസത്തിലും സ്നേഹത്തിലും മാതൃകയാക്കിക്കൊള്‍ക. 14 ആ നല്ല ഉപനിധി നമ്മില്‍ അധിവസിക്കുന്ന പരിശുദ്ധാത്മാവിനാല്‍ സൂക്ഷിച്ചുകൊള്‍ക. 15 ആസ്യക്കാര്‍ എല്ലാവരും എന്നെ വിട്ടുപൊയക്ക്ളഞ്ഞു എന്നു നീ അറിയുന്നുവല്ലോ; ഫുഗലൊസും ഹെര്‍മ്മെഗനേസും ആ കൂട്ടത്തില്‍ ഉള്ളവര്‍ ആകുന്നു. 16 പലപ്പോഴും എന്നെ തണുപ്പിച്ചവനായ ഒനേസിഫൊരൊസിന്‍റെ കുടുംബത്തിന്നു കര്‍ത്താവു കരുണ നലകുമാറാകട്ടെ. 17 അവന്‍ എന്‍റെ ചങ്ങലയെക്കുറിച്ചു ലജ്ജിക്കാതെ ഞാന്‍ റോമയില്‍ എത്തിയ ഉടനെ താല്പര്യത്തോടെ എന്നെ തിരഞ്ഞു കണ്ടെത്തുകയും ചെയ്തു. 18 ആ ദിവസത്തില്‍ കര്‍ത്താവിന്‍റെ പക്കല്‍ കരുണ കണ്ടെത്തുവാന്‍ കര്‍ത്താവു അവന്നു സംഗതിവരുത്തട്ടെ. എഫെസൊസില്‍വെച്ചു അവന്‍ എനിക്കു എന്തെല്ലാം ശുശ്രൂഷ ചെയ്തു എന്നു നീ നല്ലവണ്ണം അറിയുന്നുവല്ലോ.

2:1 എന്‍റെ മകനേ, ക്രിസ്തുയേശുവിലുള്ള കൃപയാല്‍ ശക്തിപ്പെടുക. 2 നീ പല സാക്ഷികളുടെ മുമ്പാകെ എന്നോടു കേട്ടതെല്ലാം മറ്റുള്ളവരെ ഉപദേശിപ്പാന്‍ സമര്‍ത്ഥരായ വിശ്വസ്ഥമനുഷ്യരെ ഭരമേല്പിക്ക. 3 ക്രിസ്തുയേശുവിന്‍റെ നല്ല ഭടനായി നീയും എന്നോടുകൂടെ കഷ്ടം സഹിക്ക. 4 പട ചേര്‍ത്തവനെ പ്രസാദിപ്പിക്കേണ്ടതിന്നു യാതൊരു പടയാളിയും ജീവനകാര്യങ്ങളില്‍ ഇടപെടാതിരിക്കുന്നു. 5 ഒരുത്തന്‍ മല്ലുകെട്ടിയാലും ചട്ടപ്രകാരം പൊരായ്കില്‍ കിരീടം പ്രാപിക്കയില്ല. 6 അദ്ധ്വാനിക്കുന്ന കൃഷിക്കാരന്‍ ആകുന്നു ആദ്യം ഫലം അനുഭവിക്കേണ്ടതു. 7 ഞാന്‍ പറയുന്നതു ചിന്തിച്ചുകൊള്‍ക. കര്‍ത്താവു സകലത്തിലും നിനക്കു ബുദ്ധി നലകുമല്ലോ; 8 ദാവീദിന്‍റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓ‍ര്‍ത്തുകൊള്‍ക. 9 അതു ആകുന്നു എന്‍റെ സുവിശേഷം. അതു അറിയിക്കുന്നതില്‍ ഞാന്‍ ദുഷ്പ്രവൃത്തിക്കാരന്‍ എന്നപോലെ ചങ്ങലധരിച്ചു കഷ്ടം സഹിക്കുന്നു; ദൈവവചനത്തിന്നോ ബന്ധനം ഇല്ല. 10 അതുകൊണ്ടു ക്രിസ്തുയേശുവിലുള്ള രക്ഷ നിത്യതേജസ്സോടുകൂടെ വൃതന്മാര്‍ക്കും കിട്ടേണ്ടതിന്നു ഞാന്‍ അവര്‍ക്കായി സകലവും സഹിക്കുന്നു. 11 നാം അവനോടുകൂടെ മരിച്ചു എങ്കില്‍ കൂടെ ജീവിക്കും; സഹിക്കുന്നു എങ്കില്‍ കൂടെ വാഴും; 12 നാം തള്ളിപ്പറയും എങ്കില്‍ അവന്‍ നമ്മെയും തള്ളിപ്പറയും. 13 നാം അവിശ്വസ്തരായിത്തീര്‍ന്നാലും അവന്‍ വിശ്വസ്തനായി പാര്‍ക്കുംന്നു; തന്‍റെ സ്വഭാവം ത്യജിപ്പാന്‍ അവന്നു കഴികയില്ലല്ലോ; ഈ വചനം വിശ്വാസയോഗ്യമാകുന്നു. 14 കേള്‍ക്കുന്നവരെ മറിച്ചുകളയുന്നതിനാല്ലാതെ ഒന്നിന്നും കൊള്ളാത്ത വാഗ്വാദം ചെയ്യാതിരിക്കേണമെന്നു കര്‍ത്താവിനെ സാക്ഷിയാക്കി അവരെ ഓ‍ര്‍മ്മപ്പെടുത്തുക. 15 സത്യവചനത്തെ യഥാര്‍ത്ഥമായി പ്രസംഗിച്ചുകൊണ്ടു ലജ്ജിപ്പാന്‍ സംഗതിയില്ലാത്ത വേലക്കാരനായി ദൈവത്തിന്നു കൊള്ളാകുന്നവനായി നില്പാന്‍ ശ്രമിക്ക. 16 ഭക്തിവിരുദ്ധമായ വൃഥാലാപങ്ങളെ ഒഴിഞ്ഞിരിക്ക; ആ വകക്കാര്‍ക്കും അഭക്തി അധികം മുതിര്‍ന്നുവരും; 17 അവരുടെ വാക്കു അര്‍ബ്ബുദവ്യാധിപോലെ തിന്നുകൊണ്ടിരിക്കും. 18 ഹുമനയോസും ഫിലേത്തൊസും അവരുടെ കൂട്ടത്തില്‍ ഉള്ളവരാകുന്നു; അവര്‍ സത്യം വിട്ടു തെറ്റി: പുനരുത്ഥാനം കഴിഞ്ഞു എന്നു പറഞ്ഞു ചിലരുടെ വിശ്വാസം മറിച്ചു കളയുന്നു. 19 എങ്കിലും ദൈവത്തിന്‍റെ സ്ഥിരമായ അടിസ്ഥാനം നിലനിലക്കുന്നു; കര്‍ത്താവു തനിക്കുള്ളവരെ അറിയുന്നു എന്നും കര്‍ത്താവിന്‍റെ നാമം ഉച്ചരിക്കുന്നവന്‍ എല്ലാം അനീതി വിട്ടകന്നുകൊള്ളട്ടെ എന്നും ആകുന്നു അതിന്‍റെ മുദ്ര. 20 എന്നാല്‍ ഒരു വലിയ വീട്ടില്‍ പൊന്നും വെള്ളിയും കൊണ്ടുള്ള സാമാനങ്ങള്‍ മാത്രമല്ല, മരവും മണ്ണുംകൊണ്ടുള്ളവയും ഉണ്ടു; ചിലതു മാന്യകാര്യത്തിന്നും ചിലതു ഹീനകാര്യത്തിന്നും ഉപയോഗിക്കുന്നു. 21 ഇവയെ വിട്ടകന്നു തന്നെത്താന്‍ വെടിപ്പാക്കുന്നവന്‍ വിശുദ്ധവും ഉടമസ്ഥന്നു ഉപയോഗവുമായി നല്ല വേലെക്കു ഒക്കെയും ഒരുങ്ങിയിരിക്കുന്ന മാന പാത്രം ആയിരിക്കും. 22 യൌവനമോഹങ്ങളെ വിട്ടോടി നീതിയും വിശ്വാസവും സ്നേഹവും ശുദ്ധഹൃദയത്തോടെ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരോടും സമാധാനവും ആചരിക്ക. 23 ബുദ്ധിയില്ലാത്ത മൌഢ്യതര്‍ക്കം ശണ്ഠ ജനിപ്പിക്കുന്നു എന്നറിഞ്ഞു അതു ഒഴിഞ്ഞിരിക്ക. 24 കര്‍ത്താവിന്‍റെ ദാസന്‍ ശണ്ഠ ഇടാതെ എല്ലാവരോടും ശാന്തനും ഉപദേശിപ്പാന്‍ സമര്‍ത്ഥനും ദോഷം സഹിക്കുന്നവനുമായി അത്രേ ഇരിക്കേണ്ടതു. 25 വിരോധികള്‍ക്കു ദൈവം സത്യത്തിന്‍റെ പരിജ്ഞാനത്തിന്നായി മാനസാന്തരം നലകുമോ എന്നും 26 പിശാചിനാല്‍ പിടിപെട്ടു കുടുങ്ങിയവരാകയാല്‍ അവര്‍ സുബോധം പ്രാപിച്ചു അവന്‍റെ കണിയില്‍ നിന്നു ഒഴിഞ്ഞു ദൈവേഷ്ടം ചെയ്യുമോ എന്നും വെച്ചു അവരെ സൌമ്യതയോടെ പഠിപ്പിക്കേണ്ടതും ആകുന്നു.

3:1 അന്ത്യകാലത്തു ദുര്‍ഘടസമയങ്ങള്‍ വരും എന്നറിക. 2 മനുഷ്യര്‍ സ്വസ്നേഹികളും വമ്പു പറയുന്നവരും അഹങ്കാരികളും ദൂഷകന്മാരും അമ്മയപ്പന്മാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരും 3 വാത്സല്യമില്ലാത്തവരും ഇണങ്ങാത്തവരും ഏഷണിക്കാരും അജിതേന്ദ്രിയന്മാരും ഉഗ്രന്മാരും 4 സല്‍ഗുണദ്വേഷികളും ദ്രോഹികളും ധാര്‍ഷ്ട്യക്കാരും നിഗളികളുമായി 5 ദൈവപ്രീയമില്ലാതെ ഭോഗപ്രിയരായി ഭക്തിയുടെ വേഷം ധരിച്ചു അതിന്‍റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും. അങ്ങനെയുള്ളവരെ വിട്ടൊഴിയുക. 6 വീടുകളില്‍ നൂണുകടക്കയും പാപങ്ങളെ ചുമന്നുകൊണ്ടു നാനാ മോഹങ്ങള്‍ക്കും അധീനരായി 7 എപ്പോഴും പഠിച്ചിട്ടും ഒരിക്കലും സത്യത്തിന്‍റെ പരിജ്ഞാനംപ്രാപിപ്പാന്‍ കഴിയാത്ത പെണ്ണുങ്ങളെ സ്വാധീനമാക്കുകയും ചെയ്യുന്നവര്‍ ഈ കൂട്ടത്തിലുള്ളവര്‍ ആകുന്നു; 8 യന്നേസും യംബ്രേസും മോശെയോടു എതിര്‍ത്തുനിന്നതുപോലെ തന്നേ ഇവരും സത്യത്തോടു മറുത്തുനിലക്കുന്നു; ദുര്‍ബ്ബുദ്ധികളും വിശ്വാസം സംബന്ധിച്ചുകൊള്ളരുതാത്തവരുമത്രേ. 9 അവര്‍ അധികം മുഴുക്കയില്ല; മേല്പറഞ്ഞവരുടെ ബുദ്ധികേടു എല്ലാവര്‍ക്കും വെളിപ്പെട്ടതുപോലെ ഇവരുടെ ബുദ്ധികേടും വെളിപ്പെടും. 10 നീയോ എന്‍റെ ഉപദേശം, നടപ്പു, ഉദ്ദേശം, വിശ്വാസം, ദീര്‍ഘക്ഷമ, സ്നേഹം, സഹിഷ്ണുത എന്നിവയും 11 അന്ത്യൊക്യയിലും ഇക്കൊന്യയിലും ലൂസ്ത്രയിലും എനിക്കു സംഭവിച്ച ഉപദ്രവവും കഷ്ടാനുഭവവും കണ്ടറിഞ്ഞരിക്കുന്നു; ഞാന്‍ എന്തെല്ലാം ഉപദ്രവം സഹിച്ചു; അതിലെല്ലാറ്റില്‍ നിന്നും കര്‍ത്താവു എന്നെ വിടുവിച്ചു. 12 എന്നാല്‍ ക്രിസ്തുയേശുവില്‍ ഭക്തിയോടെ ജീവിപ്പാന്‍ മനസ്സുള്ളവര്‍ക്കും എല്ലാം ഉപദ്രവം ഉണ്ടാകും. 13 ദുഷ്ടമനുഷ്യരും മായാവികളും വഞ്ചിച്ചും വഞ്ചിക്കപ്പെട്ടുംകൊണ്ടു മേലക്കുമേല്‍ ദോഷത്തില്‍ മുതിര്‍ന്നു വരും. 14 നീയോ ഇന്നവരോടു പഠിച്ചു എന്നു ഓര്‍ക്കുകയും ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസത്താല്‍ നിന്നെ രക്ഷെക്കു ജ്ഞാനിയാക്കുവാന്‍ മതിയായ തിരുവെഴുത്തുകളെ ബാല്യംമുതല്‍ അറികയും ചെയ്യുന്നതു കൊണ്ടു 15 നീ പഠിച്ചും നിശ്ചയം പ്രാപിച്ചും ഇരിക്കുന്നതില്‍ നിലനില്‍ക്ക. 16 എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാല്‍ ദൈവത്തിന്‍റെ മനുഷ്യന്‍ സകല സല്‍പ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവന്‍ ആകേണ്ടതിന്നു 17 ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു.

4:1 ഞാന്‍ ദൈവത്തെയും, ജീവികള്‍ക്കും മരിച്ചവര്‍ക്കും ന്യായവിസ്താരം നടത്തുവാനുള്ള ക്രിസ്തുയേശുവിനെയും സാക്ഷിവെച്ചു അവന്‍റെ പ്രത്യക്ഷതയും രാജ്യവും ചൊല്ലി സത്യം ചെയ്തു കല്പിക്കുന്നതു; 2 വചനം പ്രസംഗിക്ക; സമയത്തിലും അസമയത്തിലും ഒരുങ്ങിനില്‍ക്ക; സകല ദീര്‍ഘക്ഷമയോടും ഉപദേശത്തോടുംകൂടെ ശാസിക്ക; തര്‍ജ്ജനം ചെയ്ക; പ്രബോധിപ്പിക്ക. 3 അവര്‍ പത്ഥ്യോപദേശം പൊറുക്കാതെ കര്‍ണ്ണരസമാകുമാറു സ്വന്ത മോഹങ്ങള്‍ക്കൊത്തവണ്ണം ഉപദേഷ്ടാക്കന്മാരെ പെരുക്കുകയും 4 സത്യത്തിന്നു ചെവികൊടുക്കാതെ കെട്ടുകഥ കേള്‍പ്പാന്‍ തിരികയും ചെയ്യുന്ന കാലം വരും. 5 നീയോ സകലത്തിലും നിര്‍മ്മദന്‍ ആയിരിക്ക; കഷ്ടം സഹിക്ക; സുവിശേഷകന്‍റെ പ്രവൃത്തിചെയ്ക; നിന്‍റെ ശുശ്രൂഷ നിറപടിയായി നിവര്‍ത്തിക്ക. 6 ഞാനോ ഇപ്പോള്‍തന്നേ പാനീയയാഗമായി ഒഴിക്കപ്പെടുന്നു; എന്‍റെ നിര്യാണകാലവും അടുത്തിരിക്കുന്നു. 7 ഞാന്‍ നല്ല പോര്‍ പൊരുതു, ഓ‍ട്ടം തികെച്ചു, വിശ്വാസം കാത്തു. 8 ഇനി നീതിയുടെ കിരീടം എനിക്കായി വെച്ചിരിക്കുന്നു; അതു നീതിയുള്ള ന്യായാധിപതിയായ കര്‍ത്താവു ആ ദിവസത്തില്‍ എനിക്കു നലകും; എനിക്കു മാത്രമല്ല, അവന്‍റെ പ്രത്യക്ഷതയില്‍ പ്രിയംവെച്ച ഏവര്‍ക്കുംകൂടെ. 9 വേഗത്തില്‍ എന്‍റെ അടുക്കല്‍ വരുവാന്‍ ഉത്സാഹിക്ക. 10 ദേമാസ് ഈ ലോകത്തെ സ്നേഹിച്ചിട്ടു എന്നെ വിട്ടു തെസ്സലൊനീക്കയിലേക്കു പോയി. ക്രേസ്കേസ് ഗലാതെക്കും തീതൊസ് ദല്മാത്യെക്കും പോയി; 11 ലൂക്കൊസ് മാത്രമേ എന്നോടുകൂടെ ഉള്ളൂ; മക്കൊസ് എനിക്കു ശുശ്രൂഷെക്കായി ഉപയോഗമുള്ളവന്‍ ആകയാല്‍ അവനെ കൂട്ടിക്കൊണ്ടു വരിക. 12 തിഹിക്കൊസിനെ ഞാന്‍ എഫെസോസിലേക്കു അയച്ചിരിക്കുന്നു. 13 ഞാന്‍ ത്രോവാസില്‍ കര്‍പ്പൊസിന്‍റെ പക്കല്‍ വെച്ചേച്ചു പോന്ന പുതപ്പും പുസ്തകങ്ങളും വിശേഷാല്‍ ചര്‍മ്മലിഖിതങ്ങളും നീ വരുമ്പോള്‍ കൊണ്ടുവരിക. 14 ചെമ്പുപണിക്കാരന്‍ അലെക്സന്തര്‍ എനിക്കു വളരെ ദോഷം ചെയ്തു; അവന്‍റെ പ്രവൃത്തികള്‍ക്കു തക്കവണ്ണം കര്‍ത്താവു അവന്നു പകരം ചെയ്യും. 15 അവന്‍ നമ്മുടെ പ്രസംഗത്തോടു അത്യന്തം എതിര്‍ത്തുനിന്നതുകൊണ്ടു നീയും അവനെ സൂക്ഷിച്ചുകൊള്‍ക. 16 എന്‍റെ ഒന്നാം പ്രതിവാദത്തില്‍ ആരും എനിക്കു തുണ നിന്നില്ല; എല്ലാവരും എന്നെ കൈവിട്ടു; അതു അവര്‍ക്കും കണക്കിടാതിരിക്കട്ടെ. 17 കര്‍ത്താവോ എനിക്കു തുണനിന്നു പ്രസംഗം എന്നെക്കൊണ്ടു നിവര്‍ത്തിപ്പാനും സകല ജാതികളും കേള്‍പ്പാനും എന്നെ ശക്തീകരിച്ചു; അങ്ങനെ ഞാന്‍ സിംഹത്തിന്‍റെ വായില്‍നിന്നു രക്ഷ പ്രാപിച്ചു. 18 കര്‍ത്താവു എന്നെ സകല ദുഷ്പ്രവൃത്തിയില്‍നിന്നും വിടുവിച്ചു തന്‍റെ സ്വര്‍ഗ്ഗീയരാജ്യത്തിന്നായി രക്ഷിക്കും; അവന്നു എന്നെന്നേക്കും മഹത്വം. ആമേന്‍ . 19 പ്രിസ്കെക്കും അക്വിലാവിന്നും ഒനേസിഫൊരൊസിന്‍റെ കുടുബത്തിന്നും വന്ദനം ചൊല്ലുക. 20 എരസ്തൊസ് കൊരിന്തില്‍ താമസിച്ചു ത്രൊഫിമൊസിനെ ഞാന്‍ മിലേത്തില്‍ രോഗിയായി വിട്ടേച്ചുപോന്നു. 21 ശീതകാലത്തിന്നു മുമ്പെ വരുവാന്‍ ശ്രമിക്ക. യൂബൂലൊസും പൂദെസും ലീനൊസും ക്ളൌദിയയും സഹോദരന്മാര്‍ എല്ലാവരും നിനക്കു വന്ദനം ചൊല്ലുന്നു. 22 യേശുക്രിസ്തു നിന്‍റെ ആത്മാവോടുകൂടെ ഇരിക്കട്ടെ. കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.


Free counters!   Site Meter(April28th2012)