Home Churches About
 

2 പത്രൊസ്

2 Peter

1:1 യേശുക്രിസ്തുവിന്‍റെ ദാസനും അപ്പൊസ്തലനുമായ ശിമോന്‍ പത്രൊസ്, നമ്മുടെ ദൈവത്തിന്‍റെയും രക്ഷിതാവായ യേശുക്രിസ്തുവിന്‍റെയും നീതിയാല്‍ ഞങ്ങള്‍ക്കു ലഭിച്ചതുപോലെ അതേ വിലയേറിയ വിശ്വാസം ലഭിച്ചവര്‍ക്കും എഴുതുന്നതു: 2 ദൈവത്തിന്‍റെയും നമ്മുടെ കര്‍ത്താവായ യേശുവിന്‍റെയും പരിജ്ഞാനത്തില്‍ നിങ്ങള്‍ക്കു കൃപയും സമാധാനവും വര്‍ദ്ധിക്കുമാറാകട്ടെ. 3 തന്‍റെ മഹത്വത്താലും വീര്യത്താലും നമ്മെ വിളിച്ചവന്‍റെ പരിജ്ഞാനത്താല്‍ അവന്‍റെ ദിവ്യശക്തി ജീവന്നും ഭക്തിക്കും വേണ്ടിയതു ഒക്കെയും നമുക്കു ദാനം ചെയ്തിരിക്കുന്നുവല്ലോ. 4 അവയാല്‍ അവന്‍ നമുക്കു വിലയേറിയതും അതിമഹത്തുമായ വാഗ്ദത്തങ്ങളും നല്കിയിരിക്കുന്നു. ഇവയാല്‍ നിങ്ങള്‍ ലോകത്തില്‍ മോഹത്താലുള്ള നാശം വിട്ടൊഴിഞ്ഞിട്ടു ദിവ്യസ്വഭാവത്തിന്നു കൂട്ടാളികളായിത്തീരുവാന്‍ ഇടവരുന്നു. 5 അതുനിമിത്തം തന്നേ നിങ്ങള്‍ സകലഉത്സാഹവും കഴിച്ചു, നിങ്ങളുടെ വിശ്വാസത്തോടു വീര്യവും വീര്യത്തോടു പരിജ്ഞാനവും 6 പരിജ്ഞാനത്തോടു ഇന്ദ്രീയജയവും ഇന്ദ്രീയജയത്തോടു സ്ഥിരതയും സ്ഥിരതയോടു ഭക്തിയും 7 ഭക്തിയോടു സഹോദരപ്രീതിയും സഹോദരപ്രീതിയോടു സ്നേഹവും കൂട്ടിക്കൊള്‍വിന്‍ . 8 ഇവ നിങ്ങള്‍ക്കുണ്ടായി വര്‍ദ്ധിക്കുന്നു എങ്കില്‍ നിങ്ങള്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പരിജ്ഞാനം സംബന്ധിച്ചു ഉത്സാഹമില്ലാത്തവരും നിഷ്ഫലന്മാരും ആയിരിക്കയില്ല. 9 അവയില്ലാത്തവനോ കുരുടന്‍ അത്രേ; അവന്‍ ഹ്രസ്വദൃഷ്ടിയുള്ളവനും തന്‍റെ മുമ്പിലത്തെ പാപങ്ങളുടെ ശുദ്ധീകരണം മറന്നവനും തന്നേ. 10 അതുകൊണ്ടു സഹോദരന്മാരേ, നിങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും ഉറപ്പാക്കുവാന്‍ അധികം ശ്രമിപ്പിന്‍ . 11 ഇങ്ങനെ ചെയ്താല്‍ നിങ്ങള്‍ ഒരുനാളും ഇടറിപ്പോകാതെ നമ്മുടെ കര്‍ത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്‍റെ നിത്യരാജ്യത്തിലേക്കുള്ള പ്രവേശനം ധാരാളമായി പ്രാപിക്കും. 12 അതുകൊണ്ടു നിങ്ങള്‍ അറിഞ്ഞവരും ലഭിച്ച സത്യത്തില്‍ ഉറെച്ചു നിലക്കുന്നവരും എന്നു വരികിലും ഇതു നിങ്ങളെ എപ്പോഴും ഓ‍ര്‍പ്പിപ്പാന്‍ ഞാന്‍ ഒരുങ്ങിയിരിക്കും. 13 നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു എനിക്കു അറിവു തന്നതുപോലെ എന്‍റെ കൂടാരം പൊളിഞ്ഞുപോകുവാന്‍ അടുത്തിരിക്കുന്നു എന്നു അറിഞ്ഞിരിക്കയാല്‍ 14 ഞാന്‍ ഈ കൂടാരത്തില്‍ ഇരിക്കുന്നേടത്തോളം നിങ്ങളെ ഓ‍ര്‍പ്പിച്ചുണര്‍ത്തുക യുക്തം എന്നു വിചാരിക്കുന്നു. 15 നിങ്ങള്‍ അതു എന്‍റെ നിര്‍യ്യാണത്തിന്‍റെശേഷം എപ്പോഴും ഓ‍ര്‍ത്തു കൊള്‍വാന്തക്കവണ്ണം ഞാന്‍ ഉത്സാഹിക്കും. 16 ഞങ്ങള്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ശക്തിയും പ്രത്യക്ഷതയും നിങ്ങളോടു അറിയിച്ചതു നിര്‍മ്മിതകഥകളെ പ്രമാണിച്ചിട്ടല്ല, അവന്‍റെ മഹിമ കണ്ട സാക്ഷികളായിത്തീര്‍ന്നിട്ടത്രേ. 17 “ഇവന്‍ എന്‍റെ പ്രിയപുത്രന്‍ ; ഇവങ്കല്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു” എന്നുള്ള ശബ്ദം അതി ശ്രേഷ്ഠതേജസ്സിങ്കല്‍ നിന്നു വന്നപ്പോള്‍ പിതാവായ ദൈവത്താല്‍ അവന്നു മാനവും തേജസ്സും ലഭിച്ചു. 18 ഞങ്ങള്‍ അവനോടുകൂടെ വിശുദ്ധപര്‍വ്വതത്തില്‍ ഇരിക്കുമ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും ഈ ശബ്ദം ഉണ്ടായതു കേട്ടു. 19 പ്രവാചകവാക്യവും അധികം സ്ഥിരമായിട്ടു നമുക്കുണ്ടു. നേരം വെളുക്കുകയും നിങ്ങളുടെ ഹൃദയങ്ങളില്‍ ഉദയനക്ഷത്രം ഉദിക്കയും ചെയ്‍വോളം ഇരുണ്ടു സ്ഥലത്തു പ്രകാശിക്കുന്ന വിളകൂപോലെ അതിനെ കരുതിക്കൊണ്ടാല്‍ നന്നു. 20 തിരുവെഴുത്തിലെ പ്രവചനം ഒന്നും സ്വയമായ വ്യാഖ്യാനത്താല്‍ ഉളവാകുന്നതല്ല എന്നു ആദ്യം തന്നേ അറിഞ്ഞു കൊള്ളേണം. 21 പ്രവചനം ഒരിക്കലും മനുഷ്യന്‍റെ ഇഷ്ടത്താല്‍ വന്നതല്ല, ദൈവകല്പനയാല്‍ മനുഷ്യര്‍ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ടു സംസാരിച്ചതത്രേ.

2:1 എന്നാല്‍ കള്ളപ്രവാചകന്മാരും ജനത്തിന്‍റെ ഇടയില്‍ ഉണ്ടായിരുന്നു. അങ്ങനെ നിങ്ങളുടെ ഇടയിലും ദുരുപദേഷ്ടാക്കന്മാര്‍ ഉണ്ടാകും; അവര്‍ നാശകരമായ മതഭേദങ്ങളെ നുഴയിച്ചു തങ്ങളെ വിലെക്കു വാങ്ങിയ നാഥനെ തള്ളിപ്പറഞ്ഞു തങ്ങള്‍ക്കു തന്നേ ശീഘ്രനാശം വരുത്തും. 2 അവരുടെ ദുഷ്കാമപ്രവൃത്തികളെ പലരും അനുകരിക്കും; അവര്‍ നിമിത്തം സത്യമാര്‍ഗ്ഗം ദുഷിക്കപ്പെടും. 3 അവര്‍ ദ്രവ്യാഗ്രഹത്തില്‍ കൌശലവാക്കു പറഞ്ഞു നിങ്ങളെ വാണിഭം ആക്കും. അവര്‍ക്കും പൂര്‍വ്വകാലംമുതല്‍ ന്യായവിധി താമസിയാതെ വരുന്നു; അവരുടെ നാശം ഉറങ്ങുന്നതുമില്ല. 4 പാപം ചെയ്ത ദൂതന്മാരെ ദൈവം ആദരിക്കാതെ അന്ധതമസ്സിന്‍റെ ചങ്ങലയിട്ടു നരകത്തിലാക്കി ന്യായവിധിക്കായി കാപ്പാന്‍ ഏല്പിക്കയും 5 പുരാതനലോകത്തെയും ആദരിക്കാതെ ഭക്തികെട്ടവരുടെ ലോകത്തില്‍ ജലപ്രളയം വരുത്തിയപ്പോള്‍ നീതിപ്രസംഗിയായ നോഹയെ ഏഴു പേരോടുകൂടെ പാലിക്കയും 6 സൊദോം ഗൊമോറ എന്ന പട്ടണങ്ങളെ ഭസ്മീകരിച്ചു ഉന്മൂലനാശത്താല്‍ ന്യായം വിധിച്ചു മേലാല്‍ ഭക്തികെട്ടു നടക്കുന്നവര്‍ക്കും 7 ദൃഷ്ടാന്തമാക്കിവെക്കയും അധര്‍മ്മികളുടെ ഇടയില്‍ വസിച്ചിരിക്കുമ്പോള്‍ നാള്‍തോറും അധര്‍മ്മപ്രവൃത്തി കണ്ടും കേട്ടും 8 തന്‍റെ നീതിയുള്ള മനസ്സില്‍ നൊന്തു അവരുടെ ദുഷ്കാമപ്രവൃത്തിയാല്‍ വലഞ്ഞുപോയ നീതിമാനായ ലോത്തിനെ വിടുവിക്കയും ചെയ്തു. 9 കര്‍ത്താവു ഭക്തന്മാരെ പരീക്ഷയില്‍നിന്നു വിടുവിപ്പാനും നീതികെട്ടവരെ, വിശേഷാല്‍ മലിന മോഹംകൊണ്ടു ജഡത്തെ അനുസരിച്ചു നടക്കയും കര്‍ത്തൃത്വത്തെ നിന്ദിക്കയും ചെയ്യുന്നവരെ തന്നേ, 10 ന്യായവിധിദിവസത്തിലെ ദണ്ഡനത്തിന്നായി കാപ്പാനും അറിയുന്നുവല്ലോ. 11 ബലവും ശക്തിയും ഏറിയ ദൂതന്മാര്‍ കര്‍ത്താവിന്‍റെ സന്നിധിയില്‍ അവരുടെ നേരെ ദൂഷണവിധി ഉച്ചരിക്കാതിരിക്കെ, ആ ധാര്‍ഷ്ട്യമുള്ള തന്നിഷ്ടക്കാര്‍ മഹിമകളെ ദുഷിപ്പാന്‍ ശങ്കിക്കുന്നില്ല. 12 ജാത്യാപിടിപെട്ടു നശിപ്പാന്‍ പിറന്ന ബുദ്ധിയില്ലാത്ത ജന്തുക്കളെപ്പോലെ അവര്‍ അറിയാത്തതിനെ ദുഷിക്കയാല്‍ അനീതിയുടെ കൂലി അനുഭവിച്ചുകൊണ്ടു സ്വന്ത വഷളത്വത്താല്‍ നശിച്ചുപോകും. 13 അവര്‍ താല്‍ക്കാലിക ഭോഗതൃപ്തി സുഖം എന്നുവെച്ചു നിങ്ങളുടെ സ്നേഹസദ്യകളില്‍ നിങ്ങളോടുകൂടെ വിരുന്നുകഴിഞ്ഞു പുളെക്കുന്ന കറകളും കളങ്കങ്ങളും ആകുന്നു. 14 അവര്‍ വ്യഭിചാരിണിയെ കണ്ടു രസിക്കയും പാപം കണ്ടു തൃപ്തിപ്പെടാതിരിക്കയും ചെയ്യുന്ന കണ്ണുള്ളവരും സ്ഥിരമില്ലാത്ത ദേഹികളെ വശീകരിക്കുന്നവരും ദ്രവ്യാഗ്രഹത്തില്‍ അഭ്യാസം തികഞ്ഞ ഹൃദയമുള്ളവരുമായ ശാപയോഗ്യന്മാര്‍ . 15 അവര്‍ നേര്‍വഴി വിട്ടു തെറ്റി ബെയോരിന്‍റെ മകനായ ബിലെയാമിന്‍റെ വഴിയില്‍ നടന്നു. 16 അവന്‍ അനീതിയുടെ കൂലി കൊതിച്ചു എങ്കിലും തന്‍റെ അകൃത്യത്തിന്നു ശാസന കിട്ടി; ഉരിയാടാക്കഴുത മനുഷ്യവാക്കായി ഉരിയാടി പ്രവാചകന്‍റെ ബുദ്ധിഭ്രമത്തെ തടുത്തുവല്ലോ. 17 അവര്‍ വെള്ളമില്ലാത്ത കിണറുകളും കൊടുങ്കാറ്റുകൊണ്ടു ഓ‍ടുന്ന മഞ്ഞു മേഘങ്ങളും ആകുന്നു; അവര്‍ക്കും കൂരിരുട്ടു സംഗ്രഹിച്ചിരിക്കുന്നു. 18 വഴിതെറ്റി നടക്കുന്നവരോടു ഇപ്പോള്‍ അകന്നുവന്നവരെ ഇവര്‍ വെറും വമ്പുപറഞ്ഞു ദുഷ്കാമവൃത്തികളാല്‍ കാമഭോഗങ്ങളില്‍ കുടുക്കുന്നു. 19 തങ്ങള്‍ തന്നേ നാശത്തിന്‍റെ അടിമകളായിരിക്കെ മറ്റവര്‍ക്കും സ്വാതന്ത്ര്യത്തെ വാഗ്ദത്തം ചെയ്യുന്നു. ഒരുത്തന്‍ ഏതിനോടു തോലക്കുന്നുവോ അതിന്നു അടിമപ്പെട്ടിരിക്കുന്നു. 20 കര്‍ത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്‍റെ പരിജ്ഞാനത്താല്‍ ലോകത്തിന്‍റെ മാലിന്യം വിട്ടോടിയവര്‍ അതില്‍ വീണ്ടും കുടുങ്ങി തോറ്റുപോയാല്‍ അവരുടെ ഒടുവിലത്തെ സ്ഥിതി ആദ്യത്തേതിനെക്കാള്‍ അധികം വഷളായിപ്പോയി. 21 തങ്ങള്‍ക്കു ഏല്പിച്ചുകിട്ടിയ വിശുദ്ധകല്പനയെ നീതിയുടെ വഴി അറിഞ്ഞശേഷം വിട്ടുകളയുന്നതിനെക്കാള്‍ അതു അറിയാതിരിക്കുന്നതു അവര്‍ക്കും നന്നായിരുന്നു. 22 എന്നാല്‍ സ്വന്ത ഛര്‍ദ്ദിക്കു തിരിഞ്ഞ നായെന്നും കുളിച്ചിട്ടു ചളിയില്‍ ഉരളുവാന്‍ തിരിഞ്ഞ പന്നിയെന്നും ഉള്ള സത്യമായ പഴഞ്ചൊല്ലുപോലെ അവര്‍ക്കും സംഭവിച്ചു.

3:1 പ്രിയമുള്ളവരേ, ഞാന്‍ ഇപ്പോള്‍ നിങ്ങള്‍ക്കു എഴുതുന്നതു രണ്ടാം ലേഖനമല്ലോ. 2 വിശുദ്ധ പ്രവാചകന്മാര്‍ മുന്‍ പറഞ്ഞ വചനങ്ങളും നിങ്ങളുടെ അപ്പൊസ്തലന്മാര്‍ മുഖാന്തരം കര്‍ത്താവും രക്ഷിതാവുമായവന്‍ തന്ന കല്പനയും ഔര്‍ത്തുകൊള്ളേണമെന്നു ഈ ലേഖനം രണ്ടിനാലും ഞാന്‍ നിങ്ങളെ ഓ‍ര്‍മ്മപ്പെടുത്തി നിങ്ങളുടെ പരമാര്‍ത്ഥമനസ്സു ഉണര്‍ത്തുന്നു. 3 അവന്‍റെ പ്രത്യക്ഷതയുടെ വാഗ്ദത്തം എവിടെ? 4 പിതാക്കന്മാര്‍ നിദ്രകൊണ്ടശേഷം സകലവും സൃഷ്ടിയുടെ ആരംഭത്തില്‍ ഇരുന്നതുപോലെ തന്നേ ഇരിക്കുന്നു എന്നു പറഞ്ഞു സ്വന്തമോഹങ്ങളെ അനുസരിച്ചുനടക്കുന്ന പരിഹാസികള്‍ പരിഹാസത്തോടെ അന്ത്യകാലത്തു വരുമെന്നു വിശേഷാല്‍ അറിഞ്ഞുകൊള്‍വിന്‍ . 5 ആകാശവും വെള്ളത്തില്‍നിന്നും വെള്ളത്താലും ഉളവായ ഭൂമിയും പണ്ടു ദൈവത്തിന്‍റെ വചനത്താല്‍ ഉണ്ടായി എന്നും 6 അതിനാല്‍ അന്നുള്ള ലോകം ജലപ്രളയത്തില്‍ മുങ്ങി നശിച്ചു എന്നും 7 ഇപ്പോഴത്തെ ആകാശവും ഭൂമിയും അതേ വചനത്താല്‍ തീക്കായി സൂക്ഷിച്ചും ന്യായവിധിയും ഭക്തികെട്ട മനുഷ്യരുടെ നാശവും സംഭവിപ്പാനുള്ള ദിവസത്തേക്കു കാത്തുമിരിക്കുന്നു എന്നും അവര്‍ മനസ്സോടെ മറന്നുകളയുന്നു. 8 എന്നാല്‍ പ്രിയമുള്ളവരേ, കര്‍ത്താവിന്നു ഒരു ദിവസം ആയിരം സംവത്സരംപോലെയും ആയിരം സംവത്സരം ഒരു ദിവസംപോലെയും ഇരിക്കുന്നു എന്നീ കാര്‍യ്യം നിങ്ങള്‍ മറക്കരുതു. 9 ചിലര്‍ താമസം എന്നു വിചാരിക്കുന്നതുപോലെ കര്‍ത്താവു തന്‍റെ വാഗ്ദത്തം നിവര്‍ത്തിപ്പാന്‍ താമസിക്കുന്നില്ല. ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാന്‍ അവന്‍ ഇച്ഛിച്ചു നിങ്ങളോടു ദീര്‍ഘക്ഷമ കാണിക്കുന്നതേയുള്ളു. 10 കര്‍ത്താവിന്‍റെ ദിവസമോ കള്ളനെപ്പോലെ വരും. അന്നു ആകാശം കൊടുമ്മുഴക്കത്തോടെ ഒഴിഞ്ഞു പോകും; മൂലപദാര്‍ത്ഥങ്ങള്‍ കത്തിയഴികയും ഭൂമിയും അതിലുള്ള പണികളും വെന്തുപോകയും ചെയ്യും. 11 ഇങ്ങനെ ഇവ ഒക്കെയും അഴിവാനുള്ളതായിരിക്കയാല്‍ ആകാശം ചുട്ടഴിവാനും മൂലപദാര്‍ത്ഥങ്ങള്‍ വെന്തുരുകുവാനും ഉള്ള ദൈവദിവസത്തിന്‍റെ വരവു കാത്തിരുന്നും ബദ്ധപ്പെടുത്തിയുംകൊണ്ടു 12 നിങ്ങള്‍ എത്ര വിശുദ്ധജീവനവും ഭക്തിയും ഉള്ളവര്‍ ആയിരിക്കേണം. 13 എന്നാല്‍ നാം അവന്‍റെ വാഗ്ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിന്നും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു. 14 അതുകൊണ്ടു പ്രിയമുള്ളവരേ, നിങ്ങള്‍ ഇവെക്കായി കാത്തിരിക്കയാല്‍ അവന്‍ നിങ്ങളെ കറയും കളങ്കവും ഇല്ലാത്തവരായി സമാധാനത്തോടെ കാണ്മാന്‍ ഉത്സാഹിച്ചുകൊണ്ടു നമ്മുടെ കര്‍ത്താവിന്‍റെ ദീര്‍ഘക്ഷമയെ രക്ഷ എന്നു വിചാരിപ്പിന്‍ . 15 അങ്ങനെ തന്നേ നമ്മുടെ പ്രിയ സഹോദരനായ പൌലൊസും തനിക്കു ലഭിച്ച ജ്ഞാനത്തിന്നു തക്കവണ്ണം നിങ്ങള്‍ക്കും ഇതിനെക്കുറിച്ചു സംസാരിക്കുന്ന സകല ലേഖനങ്ങളിലും എഴുതീട്ടുണ്ടല്ലോ. 16 അവയില്‍ ഗ്രഹിപ്പാന്‍ പ്രയാസമുള്ളതു ചിലതുണ്ടു. അറിവില്ലാത്തവരും അസ്ഥിരന്മാരുമായവര്‍ ശേഷം തിരുവെഴുത്തുകളെപ്പോലെ അതും തങ്ങളുടെ നാശത്തിന്നായി കോട്ടിക്കളയുന്നു. 17 എന്നാല്‍ പ്രിയമുള്ളവരേ, നിങ്ങള്‍ മുമ്പുകൂട്ടി അറിഞ്ഞിരിക്കകൊണ്ടു അധര്‍മ്മികളുടെ വഞ്ചനയില്‍ കുടുങ്ങി സ്വന്ത സ്ഥിരതവിട്ടു വീണു പോകാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍ , 18 കൃപയിലും നമ്മുടെ കര്‍ത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്‍റെ പരിജ്ഞാനത്തിലും വളരുവിന്‍ . അവന്നു ഇപ്പോഴും എന്നെന്നേക്കും മഹത്വം. ആമേന്‍ .


Free counters!   Site Meter(April28th2012)