Home Churches About
 

1 തെസ്സലൊനീക്യ

1 Thessalonians

1:1 പൌലൊസും സില്വാനൊസും തിമൊഥെയൊസും പിതാവായ ദൈവത്തിലും കര്‍ത്താവായ യേശുക്രിസ്തുവിലും ഉള്ള തെസ്സലൊനീക്യസഭെക്കു എഴുതുന്നതു: നിങ്ങള്‍ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. 2 ഞങ്ങളുടെ പ്രാര്‍ത്ഥനയില്‍ നിങ്ങളെ സ്മരിച്ചുകൊണ്ടു നിങ്ങളുടെ വിശ്വാസത്തിന്‍റെ വേലയും സ്നേഹപ്രയത്നവും 3 നമ്മുടെ കര്‍ത്താവായ യേശിക്രിസ്തുവിനെക്കുറിച്ചുള്ള പ്രത്യാശയുടെ സ്ഥിരതയും ഇടവിടാതെ നമ്മുടെ ദൈവവും പിതാവുമായവന്‍റെ സന്നിധിയില്‍ ഓ‍ര്‍ത്തു 4 ഞങ്ങള്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടി എപ്പോഴും ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു. ദൈവത്താല്‍ സ്നേഹിക്കപ്പെട്ട സഹോദരന്മാരേ, നിങ്ങളുടെ തിരഞ്ഞെടുപ്പിനെ അറിയുന്നുവല്ലോ. 5 ഞങ്ങളുടെ സുവിശേഷം വചനമായി മാത്രമല്ല, ശക്തിയോടും പരിശുദ്ധാത്മാവോടും ബഹുനിശ്ചയത്തോടും കൂടെ ആയിരുന്നു നിങ്ങളുടെ അടുക്കല്‍ വന്നതു; നിങ്ങളുടെ നിമിത്തം ഞങ്ങള്‍ നിങ്ങളുടെ ഇടയില്‍ എങ്ങനെ പെരുമാറിയിരുന്നു എന്നു അറിയുന്നുവല്ലോ. 6 ബഹുകഷ്ടം സഹിക്കേണ്ടിവന്നിട്ടും നിങ്ങള്‍ പരിശുദ്ധാത്മാവിന്‍റെ സന്തോഷത്തോടെ വചനം കൈക്കൊണ്ടു ഞങ്ങള്‍ക്കും കര്‍ത്താവിന്നും അനുകാരികളായിത്തീര്‍ന്നു. 7 അങ്ങനെ നിങ്ങള്‍ മക്കെദൊന്യയിലും അഖായയിലും വിശ്വസിക്കുന്നവര്‍ക്കും എല്ലാവര്‍ക്കും മാതൃകയായിത്തീര്‍ന്നു. 8 നിങ്ങളുടെ അടുക്കല്‍ നിന്നു കര്‍ത്താവിന്‍റെ വചനം മുഴങ്ങിച്ചെന്നതു മക്കെദൊന്യയിലും അഖായയിലും മാത്രമല്ല; എല്ലാടവും നിങ്ങള്‍ക്കു ദൈവത്തിലുള്ള വിശ്വാസം പ്രസിദ്ധമായിരിക്കുന്നു; അതുകൊണ്ടു ഞങ്ങള്‍ ഒന്നും പറവാന്‍ ആവശ്യമില്ല. 9 ഞങ്ങള്‍ക്കു നിങ്ങളുടെ അടുക്കല്‍ എങ്ങനെയുള്ള പ്രവേശനം സാധിച്ചു എന്നും ജീവനുള്ള സത്യദൈവത്തെ സേവിപ്പാനും അവന്‍ മരിച്ചവരുടെ ഇടയില്‍ നിന്നു ഉയിര്‍പ്പിച്ച തന്‍റെ പുത്രനും വരുവാനുള്ള കോപത്തില്‍നിന്നു നമ്മെ വിടുവിക്കുന്നവനുമായ യേശു സ്വര്‍ഗ്ഗത്തില്‍നിന്നു വരുന്നതു കാത്തിരിപ്പാനും 10 നിങ്ങള്‍ വിഗ്രഹങ്ങളെ വിട്ടു ദൈവത്തിങ്കലേക്കു എങ്ങനെ തിരിഞ്ഞുവന്നു എന്നും അവര്‍ തന്നെ പറയുന്നു.

2:1 സഹോദരന്മാരേ, ഞങ്ങള്‍ നിങ്ങളുടെ അടുക്കല്‍ വന്നതു വ്യര്‍ത്ഥമായില്ല എന്നു നിങ്ങള്‍ തന്നേ അറിയുന്നുവല്ലോ. 2 നിങ്ങള്‍ അറിയുംപോലെ ഞങ്ങള്‍ ഫിലിപ്പിയില്‍വെച്ചു കഷ്ടവും അപമാനവും അനുഭവിച്ചിട്ടും വലിയ പോരാട്ടത്തോടെ ദൈവത്തിന്‍റെ സുവിശേഷം നിങ്ങളോടു പ്രസംഗിപ്പാന്‍ ഞങ്ങളുടെ ദൈവത്തില്‍ ധൈര്യപ്പെട്ടിരുന്നു. 3 ഞങ്ങളുടെ പ്രബോധനം അബദ്ധത്തില്‍നിന്നോ അശുദ്ധിയില്‍നിന്നോ വ്യാജത്തോടയോ വന്നതല്ല. 4 ഞങ്ങളെ സുവിശേഷം ഭരമേല്പിക്കേണ്ടതിന്നു ഞങ്ങള്‍ ദൈവത്തിന്നു കൊള്ളാകുന്നവരായി തെളിഞ്ഞതുപോലെ ഞങ്ങള്‍ മനുഷ്യരെയല്ല ഞങ്ങളുടെ ഹൃദയം ശോധനചെയ്യുന്ന ദൈവത്തെ അത്രേ പ്രസാദിപ്പിച്ചു കൊണ്ടു സംസാരിക്കുന്നതു. 5 നിങ്ങള്‍ അറിയുംപോലെ ഞങ്ങള്‍ ഒരിക്കലും മുഖസ്തുതിയോ ദ്രവ്യാഗ്രഹത്തിന്‍റെ ഉപായമോ പ്രയോഗിച്ചിട്ടില്ല; ദൈവം സാക്ഷി. 6 ക്രിസ്തുവിന്‍റെ അപ്പൊസ്തലന്മാര്‍ എന്ന അവസ്ഥെക്കു ഘനത്തോടെയിരിപ്പാന്‍ കഴിവുണ്ടായിട്ടും ഞങ്ങള്‍ മനുഷ്യരോടു, നിങ്ങളോടാകട്ടെ മറ്റുള്ളവരോടാകട്ടെ മാനം അന്വേഷിച്ചില്ല; 7 ഒരു അമ്മ തന്‍റെ കുഞ്ഞുങ്ങളെ പോറ്റുംപോലെ ഞങ്ങള്‍ നിങ്ങളുടെ ഇടയില്‍ ആര്‍ദ്രതയുള്ളവരായിരുന്നു. 8 ഇങ്ങനെ ഞങ്ങള്‍ നിങ്ങളെ ഓ‍മനിച്ചുകൊണ്ടു നിങ്ങള്‍ക്കു ദൈവത്തിന്‍റെ സുവിശേഷം പ്രസംഗിപ്പാന്‍ മാത്രമല്ല, നിങ്ങള്‍ ഞങ്ങള്‍ക്കു പ്രിയരാകയാല്‍ ഞങ്ങളുടെ പ്രാണനും കൂടെ വെച്ചുതരുവാന്‍ ഒരുക്കമായിരുന്നു. 9 സഹോദരന്മാരേ, ഞങ്ങളുടെ അദ്ധ്വാനവും പ്രയാസവും നിങ്ങള്‍ ഓ‍ര്‍ക്കുംന്നുവല്ലോ; നിങ്ങളില്‍ ആര്‍ക്കും ഭാരമായിത്തീരരുതു എന്നു വെച്ചു ഞങ്ങള്‍ രാവും പകലും വേല ചെയ്തു കൊണ്ടു നിങ്ങളോടു ദൈവത്തിന്‍റെ സുവിശേഷം പ്രസംഗിച്ചു. 10 വിശ്വസിക്കുന്ന നിങ്ങളുടെ ഇടയില്‍ ഞങ്ങള്‍ എത്ര പവിത്രമായും നീതിയായും അനിന്ദ്യമായും നടന്നു എന്നതിന്നു നിങ്ങളും ദൈവവും സാക്ഷി. 11 തന്‍റെ രാജ്യത്തിന്നും മഹത്വത്തിന്നും നിങ്ങളെ വിളിക്കുന്ന ദൈവത്തിന്നു യോഗ്യമായി നടപ്പാന്‍ തക്കവണ്ണം 12 ഞങ്ങള്‍ നിങ്ങളില്‍ ഓ‍രോരുത്തനെ അപ്പന്‍ മക്കളെ എന്നപോലെ പ്രബോധിപ്പിച്ചും ഉത്സാഹിപ്പിച്ചും സാക്‍ഷ്യം പറഞ്ഞും പോന്നു എന്നു നിങ്ങള്‍ക്കു അറിയാമല്ലോ. 13 ഞങ്ങള്‍ പ്രസംഗിച്ച ദൈവവചനം നിങ്ങള്‍ കേട്ടു, മനുഷ്യന്‍റെ വചനമായിട്ടല്ല സാക്ഷാല്‍ ആകുന്നതുപോലെ ദൈവവചനമായിട്ടു തന്നേ കൈക്കൊണ്ടതിനാല്‍ ഞങ്ങള്‍ ദൈവത്തെ ഇടവിടാതെ സ്തുതിക്കുന്നു; വിശ്വസിക്കുന്ന നിങ്ങളില്‍ അതു വ്യാപരിച്ചുകൊണ്ടിരിക്കുന്നു. 14 സഹോദരന്മാരേ, യെഹൂദ്യയില്‍ ക്രിസ്തുയേശുവിലുള്ള ദൈവസഭകള്‍ക്കു നിങ്ങള്‍ അനുകാരികളായിത്തീര്‍ന്നു. അവര്‍ യെഹൂദരാല്‍ അനുഭവിച്ചതു തന്നേ നിങ്ങളും സ്വജാതിക്കാരാല്‍ അനുഭവിച്ചുവല്ലോ. 15 യെഹൂദര്‍ കര്‍ത്താവായ യേശുവിനെയും സ്വന്തപ്രവാചകന്മാരെയും കൊന്നവരും ഞങ്ങളെ ഔടിച്ചുകളഞ്ഞവരും ദൈവത്തെ പ്രസാദിപ്പിക്കാത്തവരും സകലമനുഷ്യര്‍ക്കും വിരോധികളും 16 ജാതികള്‍ രക്ഷിക്കപ്പെടേണ്ടതിന്നായി ഞങ്ങള്‍ അവരോടു പ്രസംഗിക്കുന്നതു വിലക്കുന്നവരും ആകുന്നു; അങ്ങനെ അവര്‍ തങ്ങളുടെ പാപങ്ങളെ എപ്പോഴും പൂരിപ്പിക്കുന്നു എന്നാല്‍ ദൈവക്രോധം അവരുടെമേല്‍ മുഴുത്തുവന്നിരിക്കുന്നു. 17 സഹോദരന്മാരേ, ഞങ്ങള്‍ അല്പനേരത്തേക്കു ഹൃദയംകൊണ്ടല്ല, മുഖംകൊണ്ടു നിങ്ങളെ വിട്ടുപിരിഞ്ഞിട്ടു ബഹു കാംക്ഷയോടെ നിങ്ങളുടെ മുഖം കാണ്മാന്‍ ഏറ്റവും അധികം ശ്രമിച്ചു. 18 അതുകൊണ്ടു നിങ്ങളുടെ അടുക്കല്‍ വരുവാന്‍ ഞങ്ങള്‍ , വിശേഷാല്‍ പൌലൊസായ ഞാന്‍ , ഒന്നു രണ്ടുപ്രാവശ്യം വിചാരിച്ചു; എന്നാല്‍ സാത്താന്‍ ഞങ്ങളെ തടുത്തു. 19 നമ്മുടെ കര്‍ത്താവായ യേശുവിന്‍റെ മുമ്പാകെ അവന്‍റെ പ്രത്യക്ഷതയില്‍ ഞങ്ങളുടെ ആശയോ സന്തോഷമോ പ്രശംസാകിരീടമോ ആര്‍ ആകുന്നു? നിങ്ങളും അല്ലയോ? 20 ഞങ്ങളുടെ മഹത്വവും സന്തോഷവും നിങ്ങള്‍ തന്നേ.

3:1 ആകയാല്‍ സഹിച്ചുകൂടാഞ്ഞിട്ടു ഞങ്ങള്‍ അഥേനയില്‍ തനിച്ചു ഇരിക്കേണ്ടിവന്നാലും വേണ്ടതില്ല എന്നുവെച്ചു ഈ കഷ്ടങ്ങളില്‍ 2 ആരും കുലുങ്ങിപ്പോകാതിരിക്കേണ്ടതിന്നു നിങ്ങളെ സ്ഥിരപ്പെടുത്തുവാനും നിങ്ങളുടെ വിശ്വാസം സംബന്ധിച്ചു നിങ്ങളെ പ്രബോധിപ്പിപ്പാനുമായിട്ടു നമ്മുടെ സഹോദരനും ക്രിസ്തുവിന്‍റെ സുവിശേഷഘോഷണത്തില്‍ ദൈവത്തിന്‍റെ ശുശ്രൂഷകനുമായ തിമൊഥെയൊസിനെ അയച്ചു. 3 കഷ്ടം അനുഭവിപ്പാന്‍ നാം നിയമിക്കപ്പെട്ടിരിക്കുന്നു എന്നു നിങ്ങള്‍ തന്നേ അറിയുന്നുവല്ലോ. 4 നാം കഷ്ടമനുഭവിക്കേണ്ടിവരും എന്നു ഞങ്ങള്‍ നിങ്ങളോടു കൂടെ ഇരുന്നപ്പോള്‍ മുമ്പുകൂട്ടി പറഞ്ഞിട്ടുമുണ്ടു; അവ്വണ്ണം തന്നേ സംഭവിച്ചു എന്നു നിങ്ങള്‍ അറിയുന്നു. 5 ഇതുനിമിത്തം എനിക്കു ഒട്ടും സഹിച്ചുകൂടാഞ്ഞിട്ടു പരീക്ഷകന്‍ നിങ്ങളെ പരീക്ഷിച്ചുവോ ഞങ്ങളുടെ പ്രയത്നം വെറുതെയായിപ്പോയോ എന്നു ഭയപ്പെട്ടു ഞാന്‍ നിങ്ങളുടെ വിശ്വാസത്തിന്‍റെ വസ്തുത അറിയേണ്ടതിന്നു ആളയച്ചു. 6 ഇപ്പോഴോ, തിമൊഥെയൊസ് നിങ്ങളുടെ അടുക്കല്‍നിന്നു വന്നു നിങ്ങളുടെ വിശ്വാസത്തെയും സ്നേഹത്തെയും പറ്റിയും ഞങ്ങള്‍ നിങ്ങളെ കാണ്മാന്‍ വാഞ്ഛിക്കുന്നതുപോലെ നിങ്ങള്‍ ഞങ്ങളെയും കാണ്മാന്‍ വാഞ്ഛിച്ചുകൊണ്ടു ഞങ്ങളെക്കുറിച്ചു നിങ്ങള്‍ക്കു എപ്പോഴും നല്ല ഔര്‍മ്മ ഉണ്ടു എന്നും ഞങ്ങളോടു സദ്വര്‍ത്തമാനം അറിയിച്ച കാരണത്താല്‍, 7 സഹോദരന്മാരേ, ഞങ്ങളുടെ സകല കഷ്ടത്തിലും സങ്കടത്തിലും നിങ്ങളുടെ വിശ്വാസം ഹേതുവായി ഞങ്ങള്‍ നിങ്ങളെക്കുറിച്ചു ആശ്വാസം പ്രാപിച്ചു. 8 നിങ്ങള്‍ കര്‍ത്താവില്‍ നിലനിലക്കുന്നു എന്നു അറിഞ്ഞു ഞങ്ങള്‍ വീണ്ടും ജീവിക്കുന്നു. 9 നമ്മുടെ ദൈവത്തിന്‍റെ സന്നിധിയില്‍ നിങ്ങളെച്ചൊല്ലി ഞങ്ങള്‍ സന്തോഷിക്കുന്ന സകല സന്തോഷത്തിന്നും തക്കതായി ദൈവത്തിന്നു എന്തൊരു സ്തോത്രം ചെയ്‍വാന്‍ ഞങ്ങളാല്‍ കഴിയും? 10 ഇനി നിങ്ങളുടെ മുഖം കാണ്മാനും നിങ്ങളുടെ വിശ്വാസത്തിന്‍റെ കുറവു തീര്‍പ്പാനുമായി ഞങ്ങള്‍ രാവും പകലും വളരെ താല്പര്യത്തോടെ പ്രാര്‍ത്ഥിച്ചുപോരുന്നു. 11 നമ്മുടെ ദൈവവും പിതാവുമായവനും നമ്മുടെ കര്‍ത്താവായ യേശുവും ഞങ്ങള്‍ നിങ്ങളുടെ അടുക്കല്‍ വരുവാന്‍ വഴിനിരത്തിത്തരുമാറാകട്ടെ. 12 എന്നാല്‍ ഞങ്ങള്‍ക്കു നിങ്ങളോടുള്ള സ്നേഹം വര്‍ദ്ധിക്കുന്നതുപോലെ കര്‍ത്താവു നിങ്ങള്‍ക്കു തമ്മിലും എല്ലാവരോടുമുള്ള സ്നേഹം വര്‍ദ്ധിപ്പിച്ചു കവിയുമാറാക്കുകയും 13 ഇങ്ങനെ നമ്മുടെ കര്‍ത്താവായ യേശു തന്‍റെ സകലവിശുദ്ധന്മാരുമായി വരുന്ന പ്രത്യക്ഷതയില്‍ നമ്മുടെ ദൈവവും പിതാവുമായവന്‍റെ മുമ്പാകെ വിശുദ്ധീകരണത്തില്‍ അനിന്ദ്യരായി വെളിപ്പെടുംവണ്ണം നിങ്ങളുടെ ഹൃദയങ്ങളെ സ്ഥിരപ്പെടുത്തുകയും ചെയ്യുമാറാകട്ടെ.

4:1 ഒടുവില്‍ സഹോദരന്മാരേ, ദൈവ പ്രസാദം ലഭിപ്പാന്തക്കവണ്ണം നിങ്ങള്‍ എങ്ങനെ നടക്കേണം എന്നു ഞങ്ങളോടു ഗ്രഹിച്ചതുപോലെ — നിങ്ങള്‍ നടക്കുന്നതുപോലെ തന്നേ — ഇനിയും അധികം വര്‍ദ്ധിച്ചു വരേണ്ടതിന്നു ഞങ്ങള്‍ കര്‍ത്താവായ യേശുവിന്‍റെ നാമത്തില്‍ നിങ്ങളോടു അപേക്ഷിച്ചു പ്രബോധിപ്പിക്കുന്നു. 2 ഞങ്ങള്‍ കര്‍ത്താവായ യേശുവിന്‍റെ ആജ്ഞയാല്‍ ഇന്ന കല്പനകളെ തന്നു എന്നു നിങ്ങള്‍ അറിയുന്നുവല്ലോ. 3 ദൈവത്തിന്‍റെ ഇഷ്ടമോ നിങ്ങളുടെ ശുദ്ധീകരണം തന്നേ. നിങ്ങള്‍ ദുര്‍ന്നടപ്പു വിട്ടൊഴിഞ്ഞു 4 ഓ‍രോരുത്തന്‍ ദൈവത്തെ അറിയാത്ത ജാതികളെപ്പോലെ കാമവികാരത്തിലല്ല, 5 വിശുദ്ധീകരണത്തിലും മാനത്തിലും താന്താന്‍റെ പാത്രത്തെ നേടിക്കൊള്ളട്ടെ. 6 ഈ കാര്യത്തില്‍ ആരും അതിക്രമിക്കയും സഹോദരനെ ചതിക്കയും അരുതു; ഞങ്ങള്‍ നിങ്ങളോടു മുമ്പെ പറഞ്ഞതുപോലെ ഈ വകെക്കു ഒക്കെയും പ്രതികാരം ചെയ്യുന്നവന്‍ കര്‍ത്താവല്ലോ. 7 ദൈവം നമ്മെ അശുദ്ധിക്കല്ല വിശുദ്ധീകരണത്തിന്നത്രേ വിളിച്ചതു. 8 ആകയാല്‍ തുച്ഛീകരിക്കുന്നവന്‍ മനുഷ്യനെ അല്ല, തന്‍റെ പരിശുദ്ധാത്മാവിനെ നിങ്ങള്‍ക്കു തരുന്ന ദൈവത്തെ തന്നേ തുച്ഛീകരിക്കുന്നു. 9 സഹോദരപ്രീതിയെക്കുറിച്ചു നിങ്ങള്‍ക്കു എഴുതുവാന്‍ ആവശ്യമില്ല; അന്യോന്യം സ്നേഹിപ്പാന്‍ നിങ്ങള്‍ ദൈവത്താല്‍ ഉപദേശം പ്രാപിച്ചതല്ലാതെ 10 മക്കെദൊന്യയില്‍ എങ്ങുമുള്ള സഹോദരന്മാരോടു ഒക്കെയും അങ്ങനെ ആചരിച്ചും പോരുന്നുവല്ലോ; എന്നാല്‍ സഹോദരന്മാരേ, അതില്‍ നിങ്ങള്‍ അധികമായി വര്‍ദ്ധിച്ചുവരേണം എന്നും 11 പുറത്തുള്ളവരോടു മര്യാദയായി നടപ്പാനും ഒന്നിന്നും മുട്ടില്ലാതിരിപ്പാനും വേണ്ടി 12 ഞങ്ങള്‍ നിങ്ങളോടു ആജ്ഞാപിച്ചതുപോലെ അടങ്ങിപ്പാര്‍പ്പാനും സ്വന്തകാര്യം നോക്കുവാനും സ്വന്തകൈകൊണ്ടു വേല ചെയ്‍വാനും അഭിമാനം തോന്നേണം എന്നും നിങ്ങളെ പ്രബോധിപ്പിക്കുന്നു. 13 സഹോദരന്മാരേ, നിങ്ങള്‍ പ്രത്യാശയില്ലാത്ത മറ്റുള്ളവരെപ്പോലെ ദുഃഖിക്കാതിരിക്കേണ്ടതിന്നു നിദ്രകൊള്ളുന്നവരെക്കുറിച്ചു അറിവില്ലാതിരിക്കരുതു എന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു. 14 യേശു മരിക്കയും ജീവിച്ചെഴുന്നേല്‍ക്കയും ചെയ്തു എന്നു നാം വിശ്വസിക്കുന്നു എങ്കില്‍ അങ്ങനെ തന്നേ ദൈവം നിദ്രകൊണ്ടവരെയും യേശുമുഖാന്തരം അവനോടുകൂടെ വരുത്തും. 15 കര്‍ത്താവിന്‍റെ പ്രത്യക്ഷതവരെ ജീവനോടെ ശേഷിക്കുന്നവരായ നാം നിദ്രകൊണ്ടവര്‍ക്കും മുമ്പാകയില്ല എന്നു ഞങ്ങള്‍ കര്‍ത്താവിന്‍റെ വചനത്താല്‍ നിങ്ങളോടു പറയുന്നു. 16 കര്‍ത്താവു താന്‍ ഗംഭീരനാദത്തോടും പ്രധാനദൂതന്‍റെ ശബ്ദത്തോടും ദൈവത്തിന്‍റെ കാഹളത്തോടുംകൂടെ സ്വര്‍ഗ്ഗത്തില്‍നിന്നു ഇറങ്ങിവരികയും ക്രിസ്തുവില്‍ മരിച്ചവര്‍ മുമ്പെ ഉയിര്‍ത്തെഴുന്നേല്‍ക്കയും ചെയ്യും. 17 പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു ഒരുമിച്ചു ആകാശത്തില്‍ കര്‍ത്താവിനെ എതിരേല്പാന്‍ മേഘങ്ങളില്‍ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കര്‍ത്താവിനോടുകൂടെ ഇരിക്കും. 18 ഈ വചനങ്ങളെക്കൊണ്ടു അന്യോന്യം ആശ്വസിപ്പിച്ചുകൊള്‍വിന്‍ .

5:1 സഹോദരന്മാരേ, കാലങ്ങളെയും സമയങ്ങളെയും കുറിച്ചു നിങ്ങളെ എഴുതിയറിയിപ്പാന്‍ ആവശ്യമില്ല. 2 കള്ളന്‍ രാത്രിയില്‍ വരുമ്പോലെ കര്‍ത്താവിന്‍റെ നാള്‍ വരുന്നു എന്നു നിങ്ങള്‍ തന്നേ നന്നായി അറിയുന്നുവല്ലോ. 3 അവര്‍ സമാധാനമെന്നും നിര്‍ഭയമെന്നും പറയുമ്പോള്‍ ഗര്‍ഭിണിക്കു പ്രസവ വേദന വരുമ്പോലെ അവര്‍ക്കും പെട്ടെന്നു നാശം വന്നു ഭവിക്കും; അവര്‍ക്കും തെറ്റിയൊഴിയാവതുമല്ല. 4 എന്നാല്‍ സഹോദരന്മാരേ, ആനാള്‍ കള്ളന്‍ എന്നപോലെ നിങ്ങളെ പിടിപ്പാന്‍ നിങ്ങള്‍ ഇരുട്ടിലുള്ളവരല്ല; 5 നിങ്ങള്‍ എല്ലാവരും വെളിച്ചത്തിന്‍റെ മക്കളും പകലിന്‍റെ മക്കളും ആകുന്നു; നാം രാത്രിക്കും ഇരുളിന്നുമുള്ളവരല്ല. 6 ആകയാല്‍ നാം ശേഷമുള്ളവരെപ്പോലെ ഉറങ്ങാതെ ഉണര്‍ന്നും സുബോധമായുമിരിക്ക. 7 ഉറങ്ങുന്നവര്‍ രാത്രിയില്‍ ഉറങ്ങുന്നു. മദ്യപിക്കുന്നവര്‍ രാത്രിയില്‍ മദ്യപിക്കുന്നു. 8 നാമോ പകലിന്നുള്ളവരാകയാല്‍ വിശ്വാസവും സ്നേഹവും എന്ന കവചവും ശിരസ്ത്രമായി രക്ഷയുടെ പ്രത്യാശയും ധരിച്ചുകൊണ്ടു സുബോധമായിരിക്ക. 9 ദൈവം നമ്മെ കോപത്തിന്നല്ല, 10 നാം ഉണര്‍ന്നിരുന്നാലും ഉറങ്ങിയാലും തന്നോടുകൂടെ ജീവിക്കേണ്ടതിന്നു നമുക്കു വേണ്ടി മരിച്ച നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുമൂലം രക്ഷയെ പ്രാപിപ്പാനത്രേ നിയമിച്ചിരിക്കുന്നതു. 11 ആകയാല്‍ നിങ്ങള്‍ ചെയ്തുവരുന്നതുപോലെ അന്യോന്യം പ്രബോധിപ്പിച്ചും തമ്മില്‍ ആത്മിക വര്‍ദ്ധനവരുത്തിയും പോരുവിന്‍ . 12 സഹോദരന്മാരേ, നിങ്ങളുടെ ഇടയില്‍ അദ്ധ്വാനിക്കയും കര്‍ത്താവില്‍ നിങ്ങളെ ഭരിക്കയും പ്രബോധിപ്പിക്കയും ചെയ്യുന്നവരെ അറിഞ്ഞു അവരുടെ വേലനിമിത്തം 13 ഏറ്റവും സ്നേഹത്തോടെ വിചാരിക്കേണം എന്നു നിങ്ങളോടു അപേക്ഷിക്കുന്നു. തമ്മില്‍ സമാധാനമായിരിപ്പിന്‍ . 14 സഹോദരന്മാരേ, ഞങ്ങള്‍ നിങ്ങളെ പ്രബോധിപ്പിക്കുന്നതു: ക്രമം കെട്ടവരെ ബുദ്ധിയുപദേശിപ്പിന്‍ : ഉള്‍ക്കരുത്തില്ലാത്തവരെ ധൈര്യപ്പെടുത്തുവിന്‍ ; ബലഹീനരെ താങ്ങുവിന്‍ ; എല്ലാവരോടും ദീര്‍ഘക്ഷമ കാണിപ്പിന്‍ . 15 ആരും തിന്മക്കു പകരം തിന്മ ചെയ്യാതിരിപ്പാന്‍ നോക്കുവിന്‍ ; തമ്മിലും എല്ലാവരോടും എപ്പോഴും നന്മ ചെയ്തുകൊണ്ടിരിപ്പിന്‍ ; 16 എപ്പോഴും സന്തോഷിപ്പിന്‍ ; 17 ഇടവിടാതെ പ്രാര്‍ത്ഥിപ്പിന്‍ 18 എല്ലാറ്റിന്നും സ്തോത്രം ചെയ്‍വിന്‍ ; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവില്‍ ദൈവേഷ്ടം. 19 ആത്മാവിനെ കെടുക്കരുതു. 20 പ്രവചനം തുച്ഛീകരിക്കരുതു. 21 സകലവും ശോധന ചെയ്തു നല്ലതു മുറുകെ പിടിപ്പിന്‍ . 22 സകലവിധദോഷവും വിട്ടകലുവിന്‍ . 23 സമാധാനത്തിന്‍റെ ദൈവം തന്നേ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ; നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പ്രത്യക്ഷതയില്‍ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ. 24 നിങ്ങളെ വിളിക്കുന്നവന്‍ വിശ്വസ്തന്‍ ആകുന്നു; അവന്‍ അതു നിവര്‍ത്തിക്കും. 25 സഹോദരന്മാരേ, ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിപ്പിന്‍ . 26 സകല സഹോദരന്മാരെയും വിശുദ്ധചുംബനത്താല്‍ വന്ദനം ചെയ്‍വിന്‍ . 27 കര്‍ത്താവാണ, സഹോദരന്മാരെ ഒക്കെയും ഈ ലേഖനം വായിച്ചു കേള്‍പ്പിക്കേണം. 28 നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.


Free counters!   Site Meter(April28th2012)